28.3.12

മറവി(ക്കു)മരുന്ന്

ഒരിക്കലുമൊരിക്കലും മറക്കാതിരിക്കുവാൻ
ഓർമ്മതൻ ചില്ലുപാത്രത്തിനു പുറത്തുനിർത്തട്ടെ നിന്നെ ഞാൻ

18.3.12

എന്നെ എങ്ങോട്ടാണ് നാടുകടത്തുക?

ഖലീഫ*യുടെ ആൾക്കാർ വന്ന്
ബലം പ്രയോഗിച്ച് പുറത്താക്കും വരെ
ഞാനിവിടെയുണ്ടാകും.


പണിയെടുക്കാനാണവർ പറയുന്നത്.
പാടങ്ങളിൽ ധാന്യങ്ങൾ വിളയിക്കാൻ,
നിരത്തുകളുണ്ടാക്കാൻ
വലിയ മണിമന്ദിരങ്ങളുണ്ടാക്കാൻ,
യുദ്ധം ചെയ്യാൻ.

നിലാവിനെയും
സൂര്യശോഭ ഒളിച്ചുകടത്തിയ പുഷ്പരഹസ്യവും
കൺപാർക്കെ
എനിക്കെവിടെ നേരം, പാടത്തു പണിയെടുക്കാൻ.

ഖലീഫയുടെ ആൾക്കാരുണ്ടാക്കിയ
പാതകളിലൂടെ ഞാൻ സഞ്ചരിക്കും
കാട്ടിലും കടലിലും ആകാശത്തും
ഞാൻ നടക്കുന്ന വഴികളും ഞാനുണ്ടാക്കിയതല്ലല്ലോ.
നെൽക്കതിരിൽ 'അള്ളാ' എന്നെഴുതിയത് ഞാൻ വായിക്കും.
പൂമ്പാറ്റച്ചിറകിലെ മാളാഖച്ചിത്രം കണ്ട് അമ്പരക്കും
നിന്നെ വാഴ്ത്തും
പക്ഷെ, വിതയ്ക്കാനോ കൊയ്യാനോ
എനിക്കാവില്ല,

നിങ്ങളുടെ വേഗങ്ങളഉം രുചികളും എനിക്കു വേണ്ട
നിങ്ങൾക്കിടയിൽ അറിയാതെ വീണുപോകുന്ന
തണൽക്കുഞ്ഞുങ്ങളെ മതി.
നിലാവത്ത് നിങ്ങളറിയാതെ പാടിപ്പോകുന്ന
ആ പാട്ടുകൾ മതി.
എന്റെ കണക്കു പുസ്തകത്തിലാകെ
തെറ്റുകളാണെന്നത്
നിങ്ങളുടെ വ്യാമോഹം മാത്രമാണ്.
നക്ഷത്രങ്ങളിൽനിന്ന്
എന്റെ ഹൃദയത്തിലേക്കുള്ള അകലം
എപ്പോഴെങ്കിലും തെറ്റിയോ?
ആകാശത്തെ പറവകളോടും
ആഴങ്ങളിലെ മീനുകളോടും
എന്റെ കണക്കുകൾ തെറ്റാറുണ്ടോ?

ഖലീഫയുടെ ആൾക്കാർ
അന്വേഷിച്ചു വരുന്നതുവരെ
പ്രാചീനരുചികളി ബന്ധിതനായി
ഞാനിവിടെത്തന്നെയുണ്ടാകും
സ്ഫടികത്തെളിനീരിലെ വർണ്ണച്ചില്ലെന്ന പോലെ
അപ്പോഴും യഥാർത്ഥഖലീഫ
എന്നെ കാണും. (* ഖലീഫ അബൂബക്കർ. ഇദ്ദേഹം സൂഫികളോട് തന്റെ രാജ്യത്തുനിന്ന് പുറത്തു പോകാൻ ആവശ്യപ്പെട്ടിരുന്നു)