21.5.08

നീയും ഞാനും

കരയാന്‍ തുടങ്ങുമ്പോള്‍
ചിരിച്ചുകളയുന്ന നിന്നെ
എനിക്കെന്തിഷ്ടമാണെന്നോ

ഇഷ്ടപ്പെടുവാന്‍ കാരണങ്ങളൊരുപാടുണ്ട്‌
ഒരു പച്ചമരത്തിന്റെ ചുവട്ടിലെന്നോണം
ആരോഗ്യദായകമാണ്‌ നിന്റെ സാന്നിധ്യം
എന്നെ എത്ര നേരവും കേള്‍ക്കും
ഓരോ വാക്കും പെറുക്കിയെടുക്കും

കളഞ്ഞുപോയ ഏതാനും അക്ഷരങ്ങള്‍
ഒരു നടത്തം
രണ്ടുവരി ഗസല്‍:
യുഗങ്ങള്‍ നീണ്ട പരിചയത്തിനിടയില്‍
ഇങ്ങനെ ചില കാര്യങ്ങളേ
നീ ആവശ്യപ്പെട്ടുള്ളൂ,
എന്തെങ്കിലുമെപ്പോഴും
നീ ചോദിച്ചുകൊണ്ടേയിരിക്കണമെന്ന്
ആഗ്രഹിച്ചിരുന്നെങ്കിലും.

എന്തിന്‌
നിനക്കെന്നോടിങ്ങനെ കൗതുകമെന്ന്
ആശ്ചര്യമാണെപ്പൊഴും
നിന്റെയിഷ്ടംകൊണ്ടുള്ള
വലിപ്പമോര്‍ത്തഹങ്കരിച്ചിരുന്നു.
കണ്ണാടി കാണുമ്പോഴെല്ലാം
ചെറുതായിച്ചെറുതായി വന്നപ്പോഴാണ്‌
നീയൊരു ആയിരമിതള്‍പ്പൂവായത്‌.

തീര്‍ച്ച
ഇതിനുമുമ്പും
നമ്മളെവിടെയോ
അറിഞ്ഞിരുന്നിട്ടുണ്ട്‌

കുടിയൊഴിക്കല്‍

കടുകടുത്ത നിറങ്ങളുടേയും
മിന്നിമറയുന്ന വേഗങ്ങളുടേയും
വിളംബരത്തില്‍
ബഹുവര്‍ണ്ണ സ്വപ്നങ്ങളുടെ പെരുക്കവുമായി
വീടു വിറ്റി റങ്ങിപ്പോയി,
ചോരകിനിയുന്ന
സമരങ്ങളും
മേല്‍ വിലാസമുണ്ടാക്കിത്തന്ന
നിയമങ്ങളുമോര്‍ക്കാതെ.

ചുമരില്‍
അധികാരത്തിന്റെ ഭീഷണി പതിയാതെ,
സമരങ്ങളുണരാതെ.

ഒരു ഇടം പിരിയന്‍ കാറ്റും
ഒരു വലം പിരിയന്‍ കാറ്റും
നിറങ്ങളറ്റ്‌
സ്വപ്നം ഒരുപിടി മണ്ണായി

കാലുറപ്പിക്കാന്‍
ചുവന്ന മണ്ണില്‍നിന്ന്
ഇടവഴികളിലേക്കും
ചതുപ്പുകളിലേക്കും
മുടന്തുകയാണിപ്പോള്‍

കൂട്ടിന്‌ സ്വന്തം കൂര ചുമന്നു നടക്കുന്ന
ചുവന്ന ഇന്ത്യാക്കരനുണ്ട്‌
ഇസ്താംബൂളുകാരനും
ബാഗ്ദാദിയുമുണ്ട്‌
മണ്ണ്‌ നഷ്ടപ്പെട്ട ഉറുമ്പുകളുണ്ട്‌
കാട്‌ നഷ്ടപ്പെട്ട മൃഗങ്ങളും
പുഴ നഷ്ടപ്പെട്ട മീനുകളുമുണ്ട്‌

ഉമ്മ എലികളുമായി ഇഷ്ടത്തിലാണ്‌

ആടുക്കള മുഴുവന്‍
എലിക്കാഷ്ടം
നിറഞ്ഞപ്പോഴാണ്‌
എലിക്കെണി എന്ന ആശയം
പൊന്തി വന്നത്‌

വിഷം വെച്ചാല്‍
ചത്തുമണക്കുമെന്നും
കത്രികയില്‍ കുടുങ്ങിയാല്‍
ചോരചിന്തുമെന്നും പറഞ്ഞ്‌
കെണിയിലെത്തിച്ചത്‌
ഉമ്മയാണ്‌

തേങ്ങാപ്പൂള്‍ ചുട്ട്‌ കെണിവെച്ച്‌
വിളക്കണച്ചപ്പോള്‍ത്തന്നെ
'ടപ്പേ'ന്ന് എലികുടുങ്ങി
എലിയെക്കൊന്ന് വീണ്ടും
കെണിക്കാമെന്ന
വേട്ടക്കാരുടെ വീര്യത്തെ
നാളെക്കൊല്ലാമെന്ന്‌
ഉമ്മ വീറ്റോ ചെയ്തു.

എല്ലാവരും ഉണര്‍ന്നപ്പൊഴേക്കും
എവിടെ, എങ്ങനെ എന്നത്‌ രഹസ്യമാക്കി
ഉമ്മ കൃത്യം നിര്‍വഹിച്ചിരുന്നു.
പിറ്റേന്നും അതിന്റെ പിറ്റേന്നും
ഇതുതന്നെ ആവര്‍ത്തിച്ചപ്പോള്‍
സംശയമായി:
ആരും കാണാതെ അതിരില്‍ കൊണ്ടുപോയി
എലികളെ
തുറന്നു വിടുകയാണെന്ന്
പുലര്‍ച്ചെ
മദ്രസയില്‍ പോകുന്ന
കുട്ടിച്ചാരന്മാരാണ്‌
കണ്ടെത്തിയത്‌.


വിസ്തരിച്ച്‌ പാത്രം കഴുകാനിരിക്കുമ്പോള്‍
ചുറ്റും കൂടുന്ന
കോഴികളോടും
കാക്കകളോടും
മൈനകളോടും
അണ്ണാങ്കൊട്ടനോടുമുള്ള
വര്‍ത്തമാനത്തിനിടയില്‍
ഉമ്മ ഇക്കാര്യം പറഞ്ഞ്‌
നിറയെ ചിരിച്ചിട്ടുണ്ടാകണം