27.7.11

നഷ്ടം അരനിമിഷം

ഭൂമിയിൽനിന്ന് തെറിച്ചുപോയ
ഒരേയൊരു നിമിഷം…

പാതി വിരിഞ്ഞ
ഒരു പൂവു ക്ഷണിച്ചു
വാ, നമുക്കൊന്നിച്ചു വിരിയാം.
കാറ്റ്
കുളിരാകാൻ കൂട്ട് വിളിച്ചു
നിലാവ്
കവിതയായ് പെയ്യാമെന്നായി

പൂവിനോടൊപ്പം വിരിയാൻ തുടങ്ങിയപ്പോൾ
പുറന്തോട് പൊട്ടിച്ചിതറി
കോശങ്ങൾ തോറും സൂര്യനുദിച്ചു
ഹൃദയം മുറിഞ്ഞ് കവിത തുളുമ്പി
ഞരമ്പുകളിലേക്ക് നിലാവ് പെയ്തു

കാറ്റേത് കുളിരേതെന്നറിയാതെ
സ്വർഗവാതിൽ
ഇതാ ഇവിടെ എന്നായപ്പോൾ
ഉച്ചവെയിലിലേക്ക്
മറിഞ്ഞു വീണു
വീണ്ടും