നീയാരായിരുന്നു?
ഈ ചോദ്യത്തില്‍ കുഴഞ്ഞാണ`
കുറച്ചേറെ നാളുകള്‍ തണുത്തുറഞ്ഞത്
ഒറ്റ നിറത്തിലുള്ള
ഇലകള്‍
ശിഖരങ്ങളും തണലുമില്ലാത്ത
ഉടല്‍
പുളിയും ആഴത്തില്‍ കയ്പുമുള്ള
കനികള്‍
ആരും എന്റെ ചുവട്ടില്‍
കാലത്തെ അടയാളപ്പെടുത്തിയില്ല
കടിച്ചു തുപ്പുകയോ
ചവിട്ടിത്തെറിപ്പിക്കുകയോ
അല്ലാതെ
കനികളിലാരും നവരസം നുണഞ്ഞില്ല
നീ വന്നു
എന്റെ ഇലകളില്‍ സംഗീതമുണ്ടെന്നു വിളിച്ചുപറഞ്ഞു.
ആര്‍ത്തിയോടെ
എന്റെ പഴങ്ങള്‍ കൊത്തിത്തിന്നു
കൂട്ടരെക്കൂട്ടി
വലിയൊരു തണല്വൃത്തം
വരച്ചിട്ടു
ഒരു രാവും
ഒരു പകലും:
അടുത്ത സന്ധ്യയ്ക്കുമുന്‍പ്
നീ ചക്രവാളം കടന്നു
ഒരു പ്രഭാതം കൊണ്ട്,
നീ പകര്‍ന്നു തന്ന
മധുരവസന്തത്തിലേക്ക്
കണ്ണുതുറക്കാനേ കഴിഞ്ഞുള്ളൂ.
ഒരു പകല്‍ കൊണ്ട്,
നിന്റെ സ്വപ്നത്തൂവലുകള്‍ കണ്ട്
ആശ്ചര്യപ്പെടാനേ കഴിഞ്ഞുള്ളൂ
നീ
നിന്റെ കഥകള്‍ പറഞ്ഞില്ല
എന്റെ സ്വപ്നങ്ങല്‍ നീ ചോദിച്ചുമില്ല
എന്നാലും ഇടയ്ക്കെപ്പൊഴോ
ചേര്‍ന്നു നിന്ന്
നമ്മുടെ ഹൃദയങ്ങള്‍ പരസ്പരം
പുഴകളെ
ഒഴുക്കിയിരുന്നു
നിന്റെ ചിറകുകളും
എന്റെ വേരുകളും
നില്‍ക്കാന്‍ നിനക്കോ
കൂടെ വരാന്‍ എനിക്കോ
അനുവാദം തന്നില്ല.
അതുകൊണ്ട്
നീയാരെന്നറിയാന്‍
അടുത്ത മരുപ്പച്ചയിലേക്ക്
ഇലകള്‍ പൊഴിച്ച്
കാറ്റിനോട്
കൈ കൂപ്പുകയാണു ഞാന്‍.