22.2.10

ലൗ ജിഹാദ്‌

ഭാഗം 1




1. മറവി



വാഴക്കൂമ്പിന്റെ നിറമുള്ള,

അറബിക്കഥയുടെ മണമുള്ള

സൂഫിയാനെ കണ്ടപ്പോള്‍

ഉപ്പിലിറങ്ങി നിന്ന

ഉണ്ണി കെ. വിശ്വംഭരന്‍

വര്‍ഷങ്ങളോളം ചവിട്ടിയുറപ്പിച്ച

ആര്‍ഷഭാരതസംസ്കാരം

പൊടുന്നനെ മറന്നു.



2. പായക്കപ്പല്‍



കപ്പലിന്‌

പെട്ടെന്നാണ്‌ കാറ്റുപിടിച്ചത്‌

പായ വലിച്ചു താഴ്ത്താനും

നങ്കൂരമിടാനും

അയാള്‍ തയ്യാറല്ലായിരുന്നു

എത്തിച്ചേര്‍ന്നത്‌

അതുവരെ നടന്ന തീരവും കടലും വിട്ട്‌

തൊപ്പിക്കാരും തട്ടക്കാരും മാത്രമുള്ള

ഒരു ദ്വീപില്‍



3. കാറ്റു പറഞ്ഞത്‌



പത്തേമാരി വന്നെന്ന്

പൊന്നും പണവും തിളങ്ങിയെന്ന്

പറന്നുപൊങ്ങിയ കൊടിക്കൂറയില്‍

ജിന്നുകളിറങ്ങിയെന്നും

മന്ത്രച്ചരടാല്‍

ഉണ്ണി കെ. വിശ്വംഭരന്‍

ബന്ധിതനാണെന്നും



4. കര്‍ക്കടകം



വഴികളാകെ

ചിന്നം പിന്നം കരഞ്ഞു

അങ്ങാടി മൂടിക്കെട്ടി

സന്ധ്യയോടെ

തെക്കോട്ടും വടക്കോട്ടും

മിന്നല്‍പ്പിണരുകളോടി

ഇരുട്ടില്‍

അതിഖരമായി ആരൊക്കെയോ

കലമ്പി



5. പകല്‍



കാറ്റിനെ പിടികൂടി

കവലയില്‍ കെട്ടിയിട്ടു

ഉണ്ണി കെ. വിശ്വംഭരന്റെ

ഓര്‍മ്മകള്‍

പല വഴികളിലൂടെ

തിരിച്ചെത്തി

പടിഞ്ഞാറുനിന്നും

പത്തേമാരിക്കാരുമെത്തി

അണയാന്‍ മറന്ന വിളക്കുകാലുകള്‍

കാഴ്ചക്കാരയി





6.ഭരതവാക്യം



വെള്ളത്തൊപ്പി ഊരുന്നതിനിടെ

ഉണ്ണി കെ. വിശ്വംഭരന്റെ

തലയുടെ ഒരു ഭാഗം

അതില്‍ പുരണ്ടു

ഹൃദയം ഇതളുകളായി-

സൂഫിയാന്‍, സൂഫിയാന്‍ എന്ന്

അടയാളപ്പെടുത്തി

ഉടല്‍ ആര്‍ഷഭാരതമേറ്റുവാങ്ങി

ഒന്നും കിട്ടിയില്ലെങ്ങിലും

പരിവാരങ്ങളും

തൃപ്തരായി.



ഭാഗം 2



പത്തേമാരി തിരിച്ചുപോയി

കൊടിക്കൂറയില്‍ത്തൂങ്ങിയ

അറബിക്കഥയില്‍നിന്ന്

ഒരു മാദകഗന്ധം

കരയിലേക്ക്‌ ഇളകുന്നുണ്ടായിരുന്നു.

കാറ്റ്‌, പക്ഷേ

ഒന്നും മിണ്ടിയില്ല.