13.2.12

I Love You മഞ്ചാടി

യു.പി.സ്കൂൾ വരാന്തയിലാണ്
പ്രണയത്തെ
ആദ്യമായി കണ്ടുമുട്ടിയത്

അതിന്
മഞ്ചാടിക്കുരുവിന്റെ നിറമായിരുന്നു
മിനുപ്പായിരുന്നു
സുഖമായിരുന്നു

തിന്നാനുള്ളതാണെന്ന്
തോന്നിയതേയില്ല

പല്ലുറച്ച്,
ഒന്നു കടിച്ചുനോക്കിയതിൽപ്പിന്നെ
ആ .യു.പി.സ്കൂൾ വരാന്തയിലേക്ക്
മടങ്ങാനേ പറ്റിയിട്ടില്ല.

പക്ഷെ…………



ചില പാഠങ്ങൾ അങ്ങനെയാണ്
ശീതീകരിച്ച തലച്ചോറുകൾക്ക് വഴങ്ങുകയേ ഇല്ല
അതിനൊരു വിളപ്പിൽശാല വേണം
ചുരുങ്ങിയത് പതിനൊന്നു കൊല്ലം ചീയണം, മണക്കണം
പാകമായാൽ
ചുവരെഴുത്തും വിപ്ലവവും
പ്രബന്ധങ്ങളും യൂണിവേഴ്സിറ്റികളുമില്ലാതെ
അതു പൊട്ടിത്തെറിച്ചോളും
വിളപ്പിൽശാലകളോട്
പൊട്ടിത്തെറിക്കരുതെന്ന്
നയം പറയാം ഉത്തരവിടാം
ലാത്തീവീശാം വെടിയും വെക്കാം
പക്ഷെ,
കാടു പൊട്ടിത്തെറിക്കുമ്പോൾ
പുഴ ഇനി ഒഴുകില്ലെന്നു ശഠിക്കുമ്പോൾ
എന്തു ചെയ്യും?

8.2.12

ബോംബ്


ബോംബാണെന്നു പറഞ്ഞിട്ടു കാര്യമില്ല,
അച്ചടക്കം വേണം
നേരവും കാലവും നോക്കാതെ
ഒച്ചയും പുകയുമായി
പ്പടാന്നങ്ങ് പൊട്ടിയാൽ പോര
യജമാനൻ പറയാതെ പൊട്ടരുത്
ഒച്ച വേണ്ടിടത്ത് ഒച്ച
പുക വേണ്ടിടത്ത് പുക
സർവ്വനാശം വേണ്ടിടത്ത് അങ്ങനെ
അതാണ് അച്ചടക്കം
അല്ലെങ്കിൽ ക്ഷമിക്കണം,
പടിയ്ക്കു പുറത്താകും.

6.2.12

നഗരസായന്തനം


 നഗരസായന്തനം കത്രിച്ചെടുത്ത
പാതിബോധങ്ങളിൽ
ഇത്തിരി മുമ്പെന്റെ കൂട്ടുകാരൻ
നിയോൺ വെളിച്ചം പൂത്ത ചില്ലകൾ കൊത്തി
ഞാനൊരു ഗ്രാമമാണെന്നോതി
പാതിബോധങ്ങളും മണ്ണിട്ടു മൂടവെ
വെളിച്ചം വെളിച്ചം വെളിച്ചമേ നീയെന്ന്
കിനാവിന്റെ പച്ചയിൽ വെറുതെ
മഞ്ഞയായലിയുന്നുവോ ഞാനും ?
ഓണനിലാവത്ത് തൂക്കിയ നിറവില്ലിൽ
തുമ്പയിൽ ആകാശനീലയും
മന്ദാരവർണവും ഞാത്തിയിടുന്നതും
ബാല്യങ്ങളായിരം തുമ്പിയായ്
വർണചക്രങ്ങളെ ചേർത്തുനിർത്തുന്നതും.
കരിയില മാറിക്കാവലാകുന്നുവോ?

നൂറുനൂറായിരം മന്ദഹാസങ്ങളിൽ
കെട്ടിപ്പൊതിഞ്ഞ തീവെളിച്ചങ്ങളെ
കുടഞ്ഞുകളഞ്ഞ്
ഗ്രമമാണിന്നുഞാനെന്ന്
വലിയ വരമ്പത്ത്
കൈകളാഞ്ഞ്
വഴുക്കി
കാലം പൊടിഞ്ഞ ചെളിമണം
ദീർഘമായ് ഉള്ളിൽ നിറയ്ക്കവെ
നിന്റെ നീലമോഹങ്ങൾ
കട്ടിപ്പുതപ്പായതെന്റെ മേലെന്ന്
അരയ്ക്കു താഴെത്തളർന്നൊരു
മീൻ പുലമ്പുന്നുവോ?
എന്റെ കുഞ്ഞെന്റെ കുഞ്ഞെന്ന്
ദൂരെയൊരു തവളമുത്തശ്ശി കരയുന്നുവോ?

വാതിലും മതിൽക്കെട്ടും കളഞ്ഞ്
കാറ്റിൽ പറന്നു നീയെത്തവെ
കറുപ്പും വെളുപ്പും മെടഞ്ഞ്
കുത്തിമറച്ച പുരകളിൽ
നീ കാട്ടിയ വെയിൽ വെളിച്ചങ്ങൾ
കറുപ്പിനെ കറുകറുപ്പെന്നും
വെളുപ്പിനെ വെളുവെളുപ്പെന്നും പേരു മാറ്റുന്നുവോ?

വീതിയിൽ മിനുസത്തിൽ
ലോകത്തിനറ്റം വരേയ്ക്കെന്ന് നീളുന്ന പാതയിൽ
നഗരച്ചിരികളെക്കുത്തിക്കെടുത്തി നീയെത്തുമ്പോൾ
കാട്ടുപൊന്തയ്ക്കു പിറകിൽപ്പൂത്ത
മണമുള്ള കാത്തിരിപ്പെവിടെ
ആഴങ്ങളുള്ള നോട്ടങ്ങൾ
നറുസ്പർശങ്ങൾ
എന്നേയ്ക്കുമായുള്ള നനവാർന്നൊരുമ്മകൾ
ഗ്രാമസീമകളിൽപ്പടർന്ന കണ്ണുനീരെവിടെ?

പുകയാലെഴുതിയ നഗരകവാടങ്ങൾ
പിന്നിൽക്കളഞ്ഞു നീയെത്തുമ്പോൾ
നിന്റെ ബോധങ്ങളിൽ തെറിപ്പിക്കുവാൻ
ചുവന്നുപോയ കുളങ്ങളിൽ
വറ്റിയ തോടുകളിൽ
തോറ്റുപോയ സാന്ത്വനങ്ങളെ
ഓർമ്മയുടെ മഞ്ഞകൊണ്ടിത്തിരി
വെള്ളപൂശട്ടെ ഞാൻ.