19.12.12

കാരണത്തെക്കുറിച്ച് ഒരു കാര്യവിചാരം




നിന്റെ തന്ത എന്ന ‘പൊളി’വചനം
സൌഹൃദം തകരാനുള്ള സൂത്രവാക്യമേയല്ല
കലാപത്തിന്റെ പെട്ടെന്നുള്ള കാരണമാണ്.
ആട് അതിരു കടന്നു,
പള്ളിക്കു മുമ്പിൽ പടക്കം പൊട്ടി എന്നൊക്കെ പറയുമ്പോലെ.
കറിക്ക് ഉപ്പു കൂടിയത്
മൊഴി ചൊല്ലാൻ കാരണമാകുന്നതുപോലെ
അവനോട് ഒരുവാക്കധികം പറഞ്ഞത്
പ്രണയത്തിന്റെ അറുതിയാകുന്നതുപോലെ

ആരുടേയോ ഗർഭത്തിൽ ഒരു ഹിറ്റ്ലർ വളരുന്നുണ്ടാവും
അല്ലെങ്കിൽ ഒരു രാവണൻ
പഴയ ഏതോ യുദ്ധത്തിന്റെ ഉണങ്ങാത്ത മുറിവുകൾ
ഗർവ്വ്
അസൂയ
മടുപ്പ്
അവഗണനയുടെ ഗോത്രസ്മൃതികൾ

പിന്നെ തന്ത തന്നെ വേണമെന്നില്ല
പാറിവീണ ഒരു മുടിയായാലും മതി

18.12.12

കളർച്ചോക്ക്



വഴിയിൽക്കിടന്ന് കിട്ടിയതാ
മങ്ങിയ നിറം
ഉരയ്ക്കുമ്പോ ഒരു നിറമൊക്കെയുണ്ട്
കളയാൻ തോന്നിയില്ല
കൊണ്ടുനടന്നു
വഴിയിലാകെ
ആനയെയും കോഴിയെയും വരച്ചു
ആരും കാണാതെ I love you എന്നെഴുതി
ഇപ്പോ കാണാനില്ലെങ്കിലും
കയ്യിലും പോക്കറ്റിലും ചോരയിൽക്കൂടിയും
അവന്റെ നിറമുണ്ട്
മങ്ങിയ, ഉരച്ചാൽത്തെളിയുന്ന
ആ മഞ്ഞ നിറം

14.7.12

ഹരിഗോവിന്ദിന്റെ താടി...




         ഹരിഗോവിന്ദിന്റെ താടിയും ചില മൂല്യവിചാരങ്ങളും

     വി. അബ്ദുൾ ലത്തീഫ്

കേശാലങ്കാരത്തിന്റെ കോലക്കേടുകൊണ്ട് നാലാം ദിവസവും പുറത്തായപ്പോഴാണ് പ്ലസ് ടു കമ്പ്യൂട്ടർ സയൻസിലെ ഹരിഗോവിന്ദിനെ ഞാനൊന്ന് ശ്രദ്ധിച്ചത്.  എന്റെ വിദ്യാർത്ഥിയല്ലാത്തതിനാലും പഠിപ്പിലോ വർത്തമാനത്തിലോ കാര്യമായ മിടുക്ക് വെളിപ്പെടുത്താത്തതിനാലും ഞാനവനെ ശ്രദ്ധിച്ചിരുന്നില്ല.  തല താഴ്ത്തി സ്റ്റാഫ്റൂമിനരികിലൂടെ കടന്നുപോയ അവനെ തിരിച്ചുവിളിച്ച് ഞങ്ങളൊരു സൂക്ഷ്മപരിശോധന നടത്തി, അവനെ. കുളിച്ചിട്ടുണ്ട്. വസ്ത്രങ്ങൾ അലക്കിയതും നിയമാനുസൃത അളവുകളിലുള്ളതും.  തലയിൽ ഏതോ ബഹുരാഷ്ട്ര കുത്തകക്രീം തേച്ചിട്ടുണ്ട്.  കുറച്ച് മുടി മുകളിലോട്ട് നിൽക്കുന്നു.  ബാക്കി കൊലുന്നനെ ചുറ്റും ചിതറിക്കിടക്കുന്നു. മെരുങ്ങായ്മയുള്ള മുടി സാമാന്യത്തിലും  അല്പം നീട്ടി പരിചരിച്ചിരിക്കുന്നെങ്കിലും കഴുത്തിലേക്കിറങ്ങിയിട്ടില്ല.  വെളുത്ത് മെലിഞ്ഞ അവന്റെ ചെറിയ മുഖത്ത് ചെവിഭാഗത്തുനിന്ന് നേരെ താഴ്ന്നിറങ്ങി ഏതാണ്ട് 90 ഡിഗ്രിയിൽ മുന്നോട്ടു ചാടുന്ന താടിയെല്ലിന്റെ അഗ്രഭാഗത്തിന് ഒരു കിളിച്ചുണ്ടൻ ഭാവമുണ്ട്.  താടിമീശ കറുത്തു തുടങ്ങിയിരിക്കുന്നു.  കിളിച്ചുണ്ടിനോട് ചേർന്ന് താടിരോമങ്ങൾക്ക് കനപ്പും കറുപ്പും വന്ന് ആകെയൊരു മാതൃകാകൌമാരമുഖം.  ഒന്നര രണ്ട് ഇഞ്ച് നീളത്തിൽ വളർന്നുതുടങ്ങിയ ശ്മശ്രുരാജികൾ ചെറിയൊരച്ചടക്കക്കുറവ് ധ്വനിപ്പിക്കുന്നുവോ?  താടിരോമങ്ങളാലനുഗ്രഹിക്കപ്പെടാത്ത മുഖഭാഗങ്ങളിലും മൂക്കിനറ്റത്തും നിറയെ റോസ് നിറത്തിൽ മുഖക്കുരു. ആകെ കൂടി ഒരു സുന്ദരൻ.  പക്ഷെ, സ്കൂളധികാരികളുടെ കാഴ്ചപ്പാടിൽ വിദ്യാലയത്തിലെ വസ്ത്രധാരണത്തെ സംബന്ധിക്കുന്ന പൊതുചിഹ്നവ്യവസ്ഥയെ (Dress code) ധിക്കരിക്കുന്നതായിരുന്ന ഈ കോലം അവനെ പതിവായി പടിക്കു പുറത്താക്കി. 

എന്തെല്ലാമായിരിക്കും കോലത്തെയും കോലക്കേടിനെയും നി‍ർണയിക്കുന്നത്.  മുടി എത്ര നീട്ടാം? എങ്ങനെയൊക്കെ ചീകാം? ചീകാതെ പറ്റില്ലേ? ദിവസം എത്ര വട്ടം ചീകണം.  താടി നീട്ടാമോ? എങ്കിലെത്ര? മീശയെന്തു ചെയ്യണം?  കളയണോ? നി‍ർത്തണമെങ്കിൽ നീളം, വീതി, കനം എന്നിവയുടെ സ്റ്റാന്റേ‍‍ഡ് അളവെങ്ങനെ? താടിമീശകളിൽ ഏതെങ്കിലും ഒന്നു മാത്രം നിർത്താമോ? മീശ മാത്രം? താടി മാത്രം? ഫ്രഞ്ച്? ബുൾഗാൻ? ഒരു വശം മാത്രം? സത്യത്തിൽ ഇതിനൊന്നും ആർക്കും കൃത്യം ഉത്തരങ്ങളില്ല.  ഭൂരിപക്ഷത്തിന്റെ തീരുമാനമാണ്, ശീലമാണ് കോലം. അല്ലാത്തതൊക്കെ കോലക്കേട്മുടി ചീകിയത് ശരിയായില്ലെന്നതിന്റെ പേരിൽ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാമോ എന്ന് അധികാരികളോട് ചോദിച്ചത് തർക്കമായി, ചർച്ചയായി.  അന്ന് താടിയോടെയും പിറ്റേന്ന് പ്രകടമായ അളവിൽ താടിമുടികൾ കനം കുറച്ചും ഹരിഗോവിന്ദ് ക്ലാസിൽക്കയറി.    അധികാരികൾ ഉച്ചത്തിലും ഭരിപക്ഷം സഹപ്രവർത്തകരും മുറുമുറുപ്പായും എന്റെ സമീപനത്തെ തള്ളിപ്പറഞ്ഞെങ്കിലും കുട്ടികൾക്കിടയിൽ എന്റെ റേറ്റിംഗ് കൂടി.  കാര്യങ്ങളിങ്ങനെയൊക്കെയായ സ്ഥിതിക്ക് ചമയങ്ങളുടെ സ്വീകാര്യത എങ്ങനെ നിശ്ചയിക്കപ്പെടുന്നുവെന്നതു സംബന്ധിച്ച് ഒരു ലഘു ചിന്തയ്ക്കു പ്രസക്തിയുണ്ട്.
അമ്പത് കൊല്ലക്കാലയളവിൽ മലയാളി പരീക്ഷിച്ച ഉടുപ്പളവുകൾ നിരത്തി വച്ചാൽ കാഴ്ച രസകരമായിരിക്കും. സിനിമ, പഴയ ഫോട്ടോകൾ, കുറച്ചു വർഷം പിറകോട്ടുള്ള ഓർമ്മകൾ എന്നിവയെ മുൻനിർത്തി നിങ്ങളും ഒന്നു് മനസ്സിൽ കണ്ടു നോക്കൂ. വസ്ത്രധാരണത്തിലെ സൌന്ദര്യ സങ്കല്പങ്ങൾ മാറിമറിയുന്നത് കാണാം.  പാന്റിന്റെയും കുപ്പായത്തിന്റെയും അളവുകൾ മാത്രമല്ല നിറം കനം എന്നിവയിലുമുണ്ട് മാറ്റങ്ങൾ.  ഇക്കാലത്ത് വീടിനടിക്കുന്ന ചായക്കൂട്ടുകൾ കുറച്ചു മുമ്പു വരെ ദീപാവലി മിഠായിക്കേ കാണുമായിരുന്നുള്ളു. ഒരു കാലത്ത് സിനിമയിൽ കീഴാളസൂചകമായി ഉപയോഗിച്ച നിറങ്ങൾ പിന്നീട് നായകവേഷത്തിനുമിണങ്ങി.  വേഷവിധാനത്തിലെ അധമ/ഉത്തമ സങ്കല്പങ്ങൾ കാലത്തിനൊത്ത് മാറും. സാരിയായിരുന്നു അടുത്ത കാലം വരെ കുലീനവേഷം.  മുണ്ടും ഷ‍ർട്ടും ആണുങ്ങൾക്കും.  പാന്റ്സും ചുരിദാറും പരിഷ്കാരികളുടെ വേഷവും പരിഷ്കാരം അധികപ്രസംഗവുമായിരുന്നു.  80 കളിലൊക്കെ പെൾകുട്ടികൾ സ്കൂളിൽ ചുരിദാറണിഞ്ഞെത്തിയാൽ ചെറുതല്ലാത്ത പുകിലായിരുന്നു. ഇപ്പോൾ ചുരിദാർ യൂണിഫോമായി.  അപൂർവ്വം വിദ്യാലയങ്ങളിൽ ഒരു ക്ലാസിക്കൽടച്ചിന് പാവാട നിർത്തിയിരിക്കുന്നു. (പേര് സ്കേർട്ട് എന്നു മാറ്റിയെന്നു മാത്രം)  അധ്യാപികമാർ സ്കൂളിൽ ചുരിദാ‍ർ ധരിക്കുന്നത് എം. എ. ബേബി വിദ്യാഭ്യാസ മന്ത്രിയാകുന്നതു വരെ സംസ്കാരികസദാചാരവിരുദ്ധമായിരുന്നു.  ബി. എ‍ഡി.നു പഠിക്കുമ്പോൾ ചുരിദാറണിഞ്ഞെത്തിയ സഹപാഠി പുറത്തായത് ഓർമ്മയുണ്ട്.  (95-ൽ)
പരിഷ്കാരങ്ങളുടെ പിന്നാലെ പോയി  രക്തസാക്ഷികളായവരെത്ര? ചെരിപ്പിട്ടതിന്, ഷൂസിട്ടതിന്, പാന്റ്സിട്ടതിന്, അതിനും മുമ്പ് കുപ്പായമിട്ടതിന്, ജീൻസിട്ടതിന്, മാക്സി ധരിച്ചതിന്, ചുരിദാറിട്ടതിന്, പാന്റ്സിന് പോക്കറ്റ് കൂടിയതിന് (സിക്സ് പോക്കറ്റ്) പിന്നെ മുടി വെച്ചതിന്, മീശയും താടിയും വച്ചതിന്, അനുപാതങ്ങളിൽ പരീക്ഷണങ്ങൾ നടത്തിയതിന്. ബ്രാ ധരിച്ചതിന്, ബ്രാ ധരിക്കാത്തതിന്. അങ്ങനെയങ്ങനെ.  ടി.വി. സ്കൂട്ടർ, മൊബൈൽ, ഫെയ്സ്ബുക്ക് എന്നിവയും പല കാലങ്ങളിൽ സംസ്കാരികചിഹ്നവ്യവസ്ഥയിൽ മുഴച്ചുനിന്നിരുന്നു. മൊബൈലിന്റെയും ഫെയ്സ്ബുക്കിന്റെയുമൊന്നും അയിത്തം ഇപ്പോഴും പൂർണ്ണമായും മാറിയിട്ടില്ല. കമ്പ്യൂട്ടറിനും ടാക്ടറിനുമെതിരെ സമരം ചെയ്ത പാരമ്പര്യവും നമുക്കുണ്ട്. കുറച്ചു കാലം കഴിഞ്ഞ് ഇവയൊക്കെ സ്വീകാര്യമാവുകയും സാംസ്കാരിക ചിഹ്നമാവുകയും ചെയ്തപ്പോൾ പാർടി സെക്രട്ടറിമാരും മാർപ്പാപ്പയുമൊക്കെ തെറ്റിപ്പോയി, മാപ്പ് എന്ന് പറയുന്നതു പോലെ ആരും മാപ്പു പറഞ്ഞതായി കേട്ടിട്ടില്ല.  ഹരിഗോവിന്ദിന്റെ സ്പൈക്ക് ഫാഷൻ ഇംഗ്ലീഷ് ഫുഡ്ബോൾ താരമായ ഡേവിഡ് ബെക്കാമും ബോളിവുഡിലെ പുതുനിരയും പരീക്ഷിച്ചതാണ്.   അത് കോലക്കേടാണെന്ന് വാദിച്ചവരൊക്കെ കുറെ മുമ്പ് രാജേഷ്ഖന്ന എന്ന ബോളിവുഡ് താരം ആഘോഷിച്ച കേശമുദ്രയാണ് സ്വീകരിച്ചിരിക്കുന്നത്.  രാജേഷ് ഖന്നയിൽനിന്ന് ജോൺഅബ്രഹാമിലേക്കുള്ള ദൂരമാണ് ഹരിഗോവിന്ദിനെ പടിക്കു പുറത്താക്കിയത് എന്നു ചുരുക്കം.
ചർച്ചകൾക്കൊരു നിലപാടുതറയായി വസ്ത്രധാരണത്തിന്റെ പരമാടിസ്ഥാനം നാണം മറയ്ക്കലാണെന്ന് പറയാമെങ്കിലും നാണസങ്കല്പത്തിനും ജാതിമത ദേശകാലവർഗലിംഗവ്യത്യാസങ്ങളുണ്ട്. കുറച്ചുമുമ്പുവരെ സ്കൂളിൽ ചേർക്കുന്നതിനടുപ്പിച്ചായിരുന്നു ലിംഗവ്യത്യാസമില്ലാതെ കുട്ടികൾ നാണം മറച്ചു തുടങ്ങിയത്.  അതിനും മുമ്പ് പെൺകുട്ടികൾ കുപ്പായമിടുന്നതിന് വയസ്സറിയിക്കേണ്ടിയിരുന്നു. വിവാഹത്തോടെ മാത്രം പെൺകുട്ടികൾ കുപ്പായമിടുന്ന ശീലവും നമ്മുടെ നാട്ടിലുണ്ടായിരുന്നു.  ചില ഗിരിവർഗ്ഗ നാടോടിപ്പാട്ടുകളിൽ പെണ്ണഴകിന്റെ നേർക്കാഴ്ചയായി മുലകളെ വർണ്ണിക്കുന്നതു കേട്ടിട്ടുണ്ട്.  (കുത്തുമുല, ചാഞ്ഞമുല, കൊമ്പുമുല എന്നിങ്ങനെ) ഇക്കാലത്ത് മറച്ചുവച്ചല്ലാതെ ഇങ്ങനെ പാട്ടു കെട്ടാൻ കഴിയുമോ?  മുക്കത്തിനും നിലമ്പൂരിനുമിടയിലുള്ള ഗിരിവർഗ്ഗക്കാരായ മലമുത്തന്മാർ ആൺകുട്ടികൾ എന്ന അർത്ഥത്തിൽ പൂപ്പിളിയൻ എന്നു പറയുമായിരുന്നു.  പൂപ്പിളി ആൺകുട്ടികളുടെ ജനനേന്ദ്രിയമാണ്. സംസ്കാരങ്ങളിലൂടെ അന്വേഷിച്ചിറങ്ങിയാൽ പുതുകാലത്തിന്റെ കേവലബോധങ്ങളെ തക‍ർക്കുന്ന ഇത്തരം ചിഹ്നങ്ങളെ ഇനിയും കണ്ടെടുക്കാനാകും.
 അതിനപ്പുറം വസ്ത്രധാരണത്തിന്റെ ധർമ്മങ്ങളെന്താണ്?  പാശ്ചാത്യർക്ക് ക്ഷൌരവും              ‘ഫെയ്സ് ഡ്രസ്സിംഗ് ’ ആണ്. നമ്മളും വസ്ത്രാലങ്കാരം കേശാലങ്കാരം എന്നൊക്കെ പറയാറുണ്ടല്ലോ?  അലങ്കരിക്കുന്നത് മോടിക്കാണ്.  സാധാരണത്തെ അല്പം അസാധാരണമാക്കാനാണ് ഈ മോടി കൂട്ടൽ.  ജന്തുജീവജാലങ്ങളിലാകെ ഒന്നു കണ്ണോടിച്ചാൽ ചമഞ്ഞു നിൽക്കുന്നത് ഒരു ലോകതത്വമാണെന്നും വേണമെങ്കിൽ ഈശ്വരനിശ്ചയമാണെന്നും പറയാം.  ആകെക്കൂടി സസ്യലതാദികളും ജന്തുജാലങ്ങളുമെല്ലാം സ്വയംവരപ്പന്തലിലെന്നോണം വരനെ/വധുവിനെ കാത്തു നിൽക്കുകയാണ്.  സാംസ്കാരികവും ചരിത്രപരവും വാണിജ്യപരവും കാലാവസ്ഥാപരവുമായ കാരണങ്ങൾക്കപ്പുറം മനുഷ്യന്റെ ചമയലും ഒരു സ്വയംവരപ്പന്തൽ മനസ്സിൽ കണ്ടു കൊണ്ടാണ്.  നാട്ടുനടപ്പും ഭരിപക്ഷാഭിപ്രായവുമെല്ലാം സൂക്ഷ്മാപഗ്രഥനത്തിൽ പ്രകൃതിവിരുദ്ധമാണെന്നു കാണാം. സംസ്കാരമെന്ന സങ്കല്പത്തിന്റെ വിവക്ഷയിൽപ്പെടുന്ന നാട്ടുനടപ്പ് മനുഷ്യന്റെ ചമയാനുള്ള സ്വാതന്ത്ര്യത്തെ തടയുമ്പോൾ അതിനെ അടിസ്ഥാന ചോദനകളെ തടയലായി, പ്രകൃതിവിരുദ്ധമായി വായിക്കേണ്ടി വരും.  സമൂഹത്തിൽ ഒരാൾക്ക് എന്തുമാകാമോ എന്ന മറുചോദ്യത്തിന്റെ ഉത്തരം കൂടിയാണ് പ്രകൃതിവിരുദ്ധത എന്ന പ്രയോഗം. 
കുന്തീദേവി സ്വന്തം ശരീരത്തിൽ പരീക്ഷണം നടത്തിയ അതേ കൌമാരത്തിലാണ് ലോകത്തെല്ലാ കുട്ടികളും ഒരല്പം ഭ്രാന്തമായി സ്വന്തം ശരീരത്തെ അണിയിച്ചൊരുക്കുന്നത്. സ്ന്വന്തം വസ്ത്രത്തെക്കുറിച്ച് ഇത്രയേറെ ജാഗ്രത്താകുന്നത്. കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നത്. ഗതാനുഗതികത്വത്തെ വിട്ട് പുതുമയെ സ്വീകരിക്കുകയെന്നത് കൌമാരഭാവമാണ്. വാക്കിലും നോക്കിലും പഠിപ്പിലുമെല്ലാം അതുണ്ടെങ്കിൽ അണിഞ്ഞൊരുങ്ങുന്നതിലും അതുണ്ടാവും. അതിൽത്തന്നെ ഒരു പടികൂടി മുന്നിൽനിൽക്കുന്നവൻ വിപ്ലവകാരിയാണ്. പാരമ്പര്യത്തിൽ ഉറച്ചു നിൽക്കുക എന്നതായിരുന്നു അടുത്ത കാലം ആഢ്യത്വത്തിന്റെ ലക്ഷണം. എന്നാൽ അപ്പ് ടു ഡേറ്റഡ് ആവുകയാണ് പുതുകാലഭാവം. ഇതിനെതിരാണ് ചമയങ്ങളെച്ചൊല്ലിയുള്ള കലഹങ്ങൾ.  സൌന്ദര്യത്തെ സംബന്ധിച്ച പൊതുബോധത്തെ തകർത്തുകൊണ്ടാണ് പുതു ഫാഷൻ വരുന്നത്. ഫാഷൻ ഇന്നൊരു ചരക്കും ഫാഷൻ ടെക്നോളജി, ഡിസൈനിംഗ് എന്നിവ കോടികൾ മറിയുന്ന വ്യവസായവുമാണ്.  നാളെ ഫാഷൻ ടെക്നോളജി പഠിച്ച് ആറക്ക ശമ്പളം വാങ്ങേണ്ട കുട്ടി സ്വന്തം വസ്ത്രങ്ങളിലും ശരീരത്തിലുമല്ലാതെ പിന്നെവിടെയാണ് സാറമ്മാരെ പരീക്ഷണം നടത്തുക? ഏറ്റവും അടിസ്ഥാനപരമായ താൽപര്യങ്ങളെ ഹനിക്കുന്നില്ലെങ്കിൽ കൌമാരക്കാരായ നമ്മുടെ കുട്ടികളുടെ ചില്ലറ കുസൃതികളെ അനുവദിക്കുന്നതല്ലെ, മനഃശ്ശാസ്ത്രപരപരം? ജയന്റെയും സത്യന്റെയും രാജേഷ് ഖന്നയുടെയും സൌന്ദര്യസങ്കല്പങ്ങളിൽ കുരുങ്ങിയ നമ്മുടെ ബോധത്തെക്കാൾ കുട്ടികളുടെ കൌതുകങ്ങളാണ് പുരോഗമനപരമെന്ന് ഉള്ളിലറിയുമ്പോഴല്ലെ ശരിക്കും നാം നാളെയുടെ കാവൽക്കാരാകുന്നത്?


2.7.12

മഴയത്ത്


നിന്നെ കാണാതെ വിഷമിച്ചിരിക്കുമ്പോഴാണ്
ഒരു മഴ പെയ്തത്
മഴ പ്രണയമാണെന്ന് നീ പറഞ്ഞതോ‍ത്ത്
ഞാൻ നഗ്നനായി മഴ കൊണ്ടു
മഴ നീ തന്നെയായിരുന്നു
ഓരോ മഴത്തുള്ളിയും എന്നെ അട‍ർത്തിയെടുത്ത്
മണ്ണിലേക്കൊഴുകി
നമ്മൾ കുഴഞ്ഞു മറിഞ്ഞ് മണ്ണിൽ പരന്നു
മഴയ്ക്ക് ഒറ്റയ്ക്ക് പെയ്യാനാകില്ലെന്ന്
ആകാശത്ത് നീല നിറം പരന്നു
നേർത്ത ഒരു ഗാനത്തെ കൊത്തിയെടുത്ത്
ചാരനിറത്തിൽ പക്ഷികൾ കിഴക്കോട്ട് പറന്നു പോയി
എന്റെ ചാരത്തുനിന്ന് എപ്പോഴാണ് നീ ആകാശത്തേക്ക് പോയത്?
പെയ്തുകഴിഞ്ഞ മഴയുടെ ഓർമ്മകൾ
മരങ്ങളിൽനിന്നും പെയ്യുന്നതിന്റെ ഈണമല്ലാതെ
ആരും ഒന്നും മിണ്ടിയില്ല.

30.6.12

എന്നെയും തേടി വരുമോ, ഈ ചോര?

വല്ലാത്തൊരു ചോരയാണ് ഈ ചന്ദ്രശേഖരന്റേത്
ഇങ്ങനെയെങ്കിൽ വെട്ടാതെ കൊല്ലാമായിരുന്നു
അതിന് ചോര അമ്പത്തൊന്ന് മുറിവുകളിൽക്കൂടി പുറത്തു വരുന്നതല്ലല്ലോ
മരണശേഷം മനസ്സുകളിൽനിന്ന് മനസ്സുകളിലേക്ക് പരക്കുന്ന രൂപകമല്ലേ
ചോരയെ രൂപകം എന്ന് സൌന്ദര്യശാസ്ത്രമാക്കിയാൽ
ചരിത്രം പൊറുക്കുമോ? അല്ലെങ്കിൽത്തന്നെ ഒരു രൂപകത്തിൽ അത് നിൽക്കുമോ?
ഒന്നരമാസത്തിനു ശേഷവും കളി തുടരുകയാണ് ഈ രൂപകം, ചോര,
അതിന്റെ രാഷ്ട്രീയരാസികം (കെമിസ്ട്രി)

കവിമനസ്സുകളിൽപ്പതിഞ്ഞ ചോരച്ചിത്രങ്ങളെ
വെട്ടുവഴിയിൽ പെറുക്കിവയ്ക്കുകയാണ് ഡി.സി.
ഇത് പ്രസാധകധർമ്മമോ കച്ചവടധർമ്മമോ?
ധർമ്മാധർമ്മങ്ങളെ ഇങ്ങനെ തരം തിരിക്കാമോ?
കവിത ചേർക്കുന്നത് കൊള്ളാം അനുവാദം ചോദിക്കാഞ്ഞത് ശരിയായില്ല എന്ന് ഒരു കവി
(ഉമ്പാച്ചിയുടെ വെട്ടുവഴിക്കവിത-അമ്പത്തൊന്നക്ഷരാധി)
ഫെയ്സ്ബുക്കിൽ മണിക്കൂറുകൾ നീണ്ട ചർച്ചകൾ
എഴുത്തുകാരന്റെ അവകാശങ്ങൾ, പ്രസാധകൻ, ചോര, രാഷ്ട്രീയം, ഉത്തരവാദിത്വങ്ങൾ.
എന്തായാലും പണം വാങ്ങണമെന്ന് നിരൂപകശ്രേഷ്ഠരുടെ ഫലിതം!..?
ചന്ദ്രശേഖരന്റെ ആത്മാവിന് (സഖാക്കൾക്ക് അതുണ്ടാകമോ?)
റോയൽറ്റി കൊടുക്കേണ്ടേ? കൊടുക്കുമോ?

വല്ലാത്ത ചോരയാണ് ഈ ചന്ദ്രശേഖരന്
ഒ‍ഞ്ചിയത്തെ ചുവന്ന മണ്ണ് അത് കുടിച്ചു വറ്റിച്ചില്ല
മണ്ടോടിക്കണ്ണന്റെ,
കൊല്ലാച്ചേരി കുമാരന്റെ
അളവക്കൻ കൃഷ്ണന്റെ
മേനോൻ കണാരന്റെ
സി.കെ. ചാത്തുവന്റെ
പുറവിൽ കാണാരന്റെ
വി.കെ.രാഘൂട്ടിയുടെ
കെ. എം. ശങ്കരന്റെ
പാറോള്ളതിൽ കാണാരന്റെ
ചോര കുടിച്ച മണ്ണ് ചന്ദ്രശേഖരന്റെ ചോര പുറത്തേക്കൊഴുക്കുമെന്ന് ആരറിഞ്ഞു
അല്ലെങ്കിലും ഈ രക്തസാക്ഷികളുടെ ചോര ഒരു മണ്ണും കുടിക്കില്ല
തെക്കോട്ടും വടക്കോട്ടും ഒഴുകും
കിഴക്കോട്ടു നീങ്ങി മലകളെയും
പടിഞ്ഞാട്ടു നീങ്ങി കടലിനേയും ചുവപ്പിക്കും
ഇപ്പോഴിതാ, പാലക്കാട്ടെത്തിയിരിക്കുന്നു. കണ്ണൂരെത്തിയിരിക്കുന്നു
കാലത്തിലൂടെ 30 40 കൊല്ലമൊക്കെ പിന്നോട്ടൊഴുകുന്നു.
മുന്നോട്ട് എത്രയൊഴുകുമെന്ന് ആർക്കറിയാം
അർത്ഥഗർഭങ്ങളായ പഴയ ധ്വനിപാഠങ്ങളെ
പോലീസിന്റെ ജീവനില്ലാത്ത സാഹിത്യമാക്കുന്നു
അല്ലെങ്കിൽ ധ്വനിപാഠങ്ങൾക്ക് വരേണ്യത കല്പിക്കാൻ ഞാനാര്
(മേൽപ്പത്തൂരോ? ഉദ്ദണ്ഡശാസ്ത്രികളോ?)

എന്തായാലും ഞാൻ പിടിക്കപ്പെടില്ലെന്ന് എനിക്കുറപ്പുണ്ട്
കൊലപാതകങ്ങളെ
അരുംകൊലയെന്നും വിപ്ലവമെന്നും
വേർതിരിച്ചതിൽ എനിക്കു പങ്കുണ്ട്
മരിച്ചു വീണത്
ഒറ്റുകാരും വർഗ്ഗീയവാദികളും സാമ്രാജ്യത്വ ദല്ലാളന്മാരുമാണെന്ന്
വിശ്വസിച്ചതിൽ എനിക്കു പങ്കുണ്ട്.
കേസു നടത്താൻ സന്തോഷത്തോടെ പണം കൊടുത്തതിലും
എനിക്കു പങ്കുണ്ട്. (പിരിവ്, പാർടി ഫണ്ട്)
എന്നാലും
ഒരു പോലീസും എനിക്കെതിരെ തിരിയില്ല
ഒരു കോടതിയും എനിക്കെതിരെ വിധിക്കില്ല
പക്ഷെ
ചന്ദ്രശേഖരന്റെ ചോര കാണുമ്പോൾ മാത്രം എനിക്കു പേടിയാകുന്നു





13.4.12

മുത്തം

നീയെനിക്കൊരുമ്മ തരണം
സെക്സും
പ്രണയവും
സ്നേഹവും പരിഗണനയും നിറഞ്ഞ,
മധുരനാരങ്ങപോലുള്ള
ഒരുമ്മ

28.3.12

മറവി(ക്കു)മരുന്ന്

ഒരിക്കലുമൊരിക്കലും മറക്കാതിരിക്കുവാൻ
ഓർമ്മതൻ ചില്ലുപാത്രത്തിനു പുറത്തുനിർത്തട്ടെ നിന്നെ ഞാൻ

18.3.12

എന്നെ എങ്ങോട്ടാണ് നാടുകടത്തുക?

ഖലീഫ*യുടെ ആൾക്കാർ വന്ന്
ബലം പ്രയോഗിച്ച് പുറത്താക്കും വരെ
ഞാനിവിടെയുണ്ടാകും.


പണിയെടുക്കാനാണവർ പറയുന്നത്.
പാടങ്ങളിൽ ധാന്യങ്ങൾ വിളയിക്കാൻ,
നിരത്തുകളുണ്ടാക്കാൻ
വലിയ മണിമന്ദിരങ്ങളുണ്ടാക്കാൻ,
യുദ്ധം ചെയ്യാൻ.

നിലാവിനെയും
സൂര്യശോഭ ഒളിച്ചുകടത്തിയ പുഷ്പരഹസ്യവും
കൺപാർക്കെ
എനിക്കെവിടെ നേരം, പാടത്തു പണിയെടുക്കാൻ.

ഖലീഫയുടെ ആൾക്കാരുണ്ടാക്കിയ
പാതകളിലൂടെ ഞാൻ സഞ്ചരിക്കും
കാട്ടിലും കടലിലും ആകാശത്തും
ഞാൻ നടക്കുന്ന വഴികളും ഞാനുണ്ടാക്കിയതല്ലല്ലോ.
നെൽക്കതിരിൽ 'അള്ളാ' എന്നെഴുതിയത് ഞാൻ വായിക്കും.
പൂമ്പാറ്റച്ചിറകിലെ മാളാഖച്ചിത്രം കണ്ട് അമ്പരക്കും
നിന്നെ വാഴ്ത്തും
പക്ഷെ, വിതയ്ക്കാനോ കൊയ്യാനോ
എനിക്കാവില്ല,

നിങ്ങളുടെ വേഗങ്ങളഉം രുചികളും എനിക്കു വേണ്ട
നിങ്ങൾക്കിടയിൽ അറിയാതെ വീണുപോകുന്ന
തണൽക്കുഞ്ഞുങ്ങളെ മതി.
നിലാവത്ത് നിങ്ങളറിയാതെ പാടിപ്പോകുന്ന
ആ പാട്ടുകൾ മതി.
എന്റെ കണക്കു പുസ്തകത്തിലാകെ
തെറ്റുകളാണെന്നത്
നിങ്ങളുടെ വ്യാമോഹം മാത്രമാണ്.
നക്ഷത്രങ്ങളിൽനിന്ന്
എന്റെ ഹൃദയത്തിലേക്കുള്ള അകലം
എപ്പോഴെങ്കിലും തെറ്റിയോ?
ആകാശത്തെ പറവകളോടും
ആഴങ്ങളിലെ മീനുകളോടും
എന്റെ കണക്കുകൾ തെറ്റാറുണ്ടോ?

ഖലീഫയുടെ ആൾക്കാർ
അന്വേഷിച്ചു വരുന്നതുവരെ
പ്രാചീനരുചികളി ബന്ധിതനായി
ഞാനിവിടെത്തന്നെയുണ്ടാകും
സ്ഫടികത്തെളിനീരിലെ വർണ്ണച്ചില്ലെന്ന പോലെ
അപ്പോഴും യഥാർത്ഥഖലീഫ
എന്നെ കാണും. (* ഖലീഫ അബൂബക്കർ. ഇദ്ദേഹം സൂഫികളോട് തന്റെ രാജ്യത്തുനിന്ന് പുറത്തു പോകാൻ ആവശ്യപ്പെട്ടിരുന്നു)

13.2.12

I Love You മഞ്ചാടി

യു.പി.സ്കൂൾ വരാന്തയിലാണ്
പ്രണയത്തെ
ആദ്യമായി കണ്ടുമുട്ടിയത്

അതിന്
മഞ്ചാടിക്കുരുവിന്റെ നിറമായിരുന്നു
മിനുപ്പായിരുന്നു
സുഖമായിരുന്നു

തിന്നാനുള്ളതാണെന്ന്
തോന്നിയതേയില്ല

പല്ലുറച്ച്,
ഒന്നു കടിച്ചുനോക്കിയതിൽപ്പിന്നെ
ആ .യു.പി.സ്കൂൾ വരാന്തയിലേക്ക്
മടങ്ങാനേ പറ്റിയിട്ടില്ല.

പക്ഷെ…………



ചില പാഠങ്ങൾ അങ്ങനെയാണ്
ശീതീകരിച്ച തലച്ചോറുകൾക്ക് വഴങ്ങുകയേ ഇല്ല
അതിനൊരു വിളപ്പിൽശാല വേണം
ചുരുങ്ങിയത് പതിനൊന്നു കൊല്ലം ചീയണം, മണക്കണം
പാകമായാൽ
ചുവരെഴുത്തും വിപ്ലവവും
പ്രബന്ധങ്ങളും യൂണിവേഴ്സിറ്റികളുമില്ലാതെ
അതു പൊട്ടിത്തെറിച്ചോളും
വിളപ്പിൽശാലകളോട്
പൊട്ടിത്തെറിക്കരുതെന്ന്
നയം പറയാം ഉത്തരവിടാം
ലാത്തീവീശാം വെടിയും വെക്കാം
പക്ഷെ,
കാടു പൊട്ടിത്തെറിക്കുമ്പോൾ
പുഴ ഇനി ഒഴുകില്ലെന്നു ശഠിക്കുമ്പോൾ
എന്തു ചെയ്യും?

8.2.12

ബോംബ്


ബോംബാണെന്നു പറഞ്ഞിട്ടു കാര്യമില്ല,
അച്ചടക്കം വേണം
നേരവും കാലവും നോക്കാതെ
ഒച്ചയും പുകയുമായി
പ്പടാന്നങ്ങ് പൊട്ടിയാൽ പോര
യജമാനൻ പറയാതെ പൊട്ടരുത്
ഒച്ച വേണ്ടിടത്ത് ഒച്ച
പുക വേണ്ടിടത്ത് പുക
സർവ്വനാശം വേണ്ടിടത്ത് അങ്ങനെ
അതാണ് അച്ചടക്കം
അല്ലെങ്കിൽ ക്ഷമിക്കണം,
പടിയ്ക്കു പുറത്താകും.

6.2.12

നഗരസായന്തനം


 നഗരസായന്തനം കത്രിച്ചെടുത്ത
പാതിബോധങ്ങളിൽ
ഇത്തിരി മുമ്പെന്റെ കൂട്ടുകാരൻ
നിയോൺ വെളിച്ചം പൂത്ത ചില്ലകൾ കൊത്തി
ഞാനൊരു ഗ്രാമമാണെന്നോതി
പാതിബോധങ്ങളും മണ്ണിട്ടു മൂടവെ
വെളിച്ചം വെളിച്ചം വെളിച്ചമേ നീയെന്ന്
കിനാവിന്റെ പച്ചയിൽ വെറുതെ
മഞ്ഞയായലിയുന്നുവോ ഞാനും ?
ഓണനിലാവത്ത് തൂക്കിയ നിറവില്ലിൽ
തുമ്പയിൽ ആകാശനീലയും
മന്ദാരവർണവും ഞാത്തിയിടുന്നതും
ബാല്യങ്ങളായിരം തുമ്പിയായ്
വർണചക്രങ്ങളെ ചേർത്തുനിർത്തുന്നതും.
കരിയില മാറിക്കാവലാകുന്നുവോ?

നൂറുനൂറായിരം മന്ദഹാസങ്ങളിൽ
കെട്ടിപ്പൊതിഞ്ഞ തീവെളിച്ചങ്ങളെ
കുടഞ്ഞുകളഞ്ഞ്
ഗ്രമമാണിന്നുഞാനെന്ന്
വലിയ വരമ്പത്ത്
കൈകളാഞ്ഞ്
വഴുക്കി
കാലം പൊടിഞ്ഞ ചെളിമണം
ദീർഘമായ് ഉള്ളിൽ നിറയ്ക്കവെ
നിന്റെ നീലമോഹങ്ങൾ
കട്ടിപ്പുതപ്പായതെന്റെ മേലെന്ന്
അരയ്ക്കു താഴെത്തളർന്നൊരു
മീൻ പുലമ്പുന്നുവോ?
എന്റെ കുഞ്ഞെന്റെ കുഞ്ഞെന്ന്
ദൂരെയൊരു തവളമുത്തശ്ശി കരയുന്നുവോ?

വാതിലും മതിൽക്കെട്ടും കളഞ്ഞ്
കാറ്റിൽ പറന്നു നീയെത്തവെ
കറുപ്പും വെളുപ്പും മെടഞ്ഞ്
കുത്തിമറച്ച പുരകളിൽ
നീ കാട്ടിയ വെയിൽ വെളിച്ചങ്ങൾ
കറുപ്പിനെ കറുകറുപ്പെന്നും
വെളുപ്പിനെ വെളുവെളുപ്പെന്നും പേരു മാറ്റുന്നുവോ?

വീതിയിൽ മിനുസത്തിൽ
ലോകത്തിനറ്റം വരേയ്ക്കെന്ന് നീളുന്ന പാതയിൽ
നഗരച്ചിരികളെക്കുത്തിക്കെടുത്തി നീയെത്തുമ്പോൾ
കാട്ടുപൊന്തയ്ക്കു പിറകിൽപ്പൂത്ത
മണമുള്ള കാത്തിരിപ്പെവിടെ
ആഴങ്ങളുള്ള നോട്ടങ്ങൾ
നറുസ്പർശങ്ങൾ
എന്നേയ്ക്കുമായുള്ള നനവാർന്നൊരുമ്മകൾ
ഗ്രാമസീമകളിൽപ്പടർന്ന കണ്ണുനീരെവിടെ?

പുകയാലെഴുതിയ നഗരകവാടങ്ങൾ
പിന്നിൽക്കളഞ്ഞു നീയെത്തുമ്പോൾ
നിന്റെ ബോധങ്ങളിൽ തെറിപ്പിക്കുവാൻ
ചുവന്നുപോയ കുളങ്ങളിൽ
വറ്റിയ തോടുകളിൽ
തോറ്റുപോയ സാന്ത്വനങ്ങളെ
ഓർമ്മയുടെ മഞ്ഞകൊണ്ടിത്തിരി
വെള്ളപൂശട്ടെ ഞാൻ.