28.10.08

കൈഫോണ്‍

നിന്റെ മൂന്നരവയസ്സുകാരന്‍
എന്റെ ടെലിമൊഴികളോട്‌
'അച്ഛന്‍' എങ്ങ്‌ കിണുങ്ങിയപ്പോഴാണ്‌
നീയെനിക്കു പുളിച്ചുതുടങ്ങിയത്‌

മനസ്സുകളുടെ
ഇതളുകല്‍
മറിച്ചിടുന്നതിനിടയിലെപ്പൊഴോ
ഒരു പത്തക്ക നമ്പറായി
കൈഫോണുകളിലേക്കു
ചേക്കേറിയ നാം
കാറ്റുപോലെ ഏതോ ഒന്നിന്റെ
തുമ്പില്‍ പിടിച്ച്‌ എത്രപെട്ടെന്നാണ്‌
പുറം മോടികളില്‍നിന്നും
വിവസ്ത്രരായത്‌

ലോകത്തിന്റെ ഏതറ്റത്തും
കൈഫോണിന്റെ മറ്റേയറ്റം
നിന്റെ ചെവിക്കരികിലെവിടെയോ
നിതാന്തജാഗ്രതയിലാണെന്ന
ഉറപ്പ്‌
കൈഫോണ്‍ബില്ലിലെ അക്കങ്ങളെ
കവിതകളാക്കി,
കാമുകന്റെ ഡയറിക്കുറിപ്പും
പ്രണയവും രതിയുമാക്കി.

ഡാഫൊഡില്‍സ്‌ പൂക്കളുടേതെന്നപോലെ
നിന്റെ മണവും എനിക്കറിയില്ലെന്നു ഞാന്‍ പറഞ്ഞത്‌
മൈസൂര്‍ രാജാക്കന്മാരുടെ
പനിനീര്‍ത്തോട്ടങ്ങളില്‍ വെച്ചായിരുന്നു.

മുല്ല പൂക്കുന്ന നിലാവുള്ള രാത്രികളില്‍
നിന്റെ മുലക്കണ്ണുപോലെ
സുന്ദരമായ ഇരുട്ടിന്‍ തുരുത്തുകളില്‍
നിന്റെ ഗൂഢാക്ഷരികളുടെ
കുതിരപ്പുറത്തേറി
ഭൂമിയുടെ വന്യമായ ഗന്ധം പാര്‍ത്ത്‌
ഞാന്‍
ദൂരേക്ക്‌ ദൂരേക്ക്‌ സഞ്ചരിച്ചു

സ്നേഹസംവാദങ്ങള്‍ക്കു ചാര്‍ത്താന്‍
ആപ്പിളിന്റെ മാദകഗന്ധം തേടിയ നാം
തക്കാളിയുടെ പുളിപ്പുമായി
ഹൃദയത്തില്‍നിന്ന്
പരസ്പരം കുടഞ്ഞുകളയുമ്പോഴും
ഇനിയെന്തുചെയ്യണമെന്നറിയാതെ
കാതില്‍ കുരുങ്ങിയ ചിലതുണ്ട്‌

സമയരേഖകള്‍ കണ്ടു കിടുങ്ങുവോളം
കൊഞ്ചിപ്പകര്‍ന്ന തേന്മൊഴികള്‍,
തള്ളവിരലുകള്‍കൊണ്ട്‌
വിളമ്പിയ ഇക്കിളിക്കുറിമാനങ്ങള്‍,
നൂറുനൂറാവര്‍ത്തിച്ച
'ഷഹബാസിന്റെ' മഴപ്പാട്ടുപല്ലവി,
അദൃശ്യമായ നൂലിഴകളിലൂടെ
നേരം നോക്കതെ പറന്നെത്തി
മൗനത്തിന്‌ അര്‍ഥമുണ്ടാക്കിയ
മിസ്കാളിന്റെ സാന്ദ്രസൗന്ദര്യം,
കൈഫോണിന്റെ ഇത്തിരിച്ചതുരത്തിലൂടെ
ഞാന്‍ വലിച്ചെടുത്ത
നിന്റെ നേര്‍ത്ത നിശാവസ്ത്രങ്ങള്‍,
കൈകള്‍ അഴകളവുകളിലും
കാല്‍കള്‍
നിളാമണലിലും പുതഞ്ഞ്‌
ഉള്ളുതുളുമ്പി നടന്നുപോയ
നിലാരാത്രികള്‍,
രമണന്റെ കുന്നിന്‍പുറക്കാഴ്ചകള്‍,


ഒരു സ്വരഭേദത്തിന്‌
ആല്‍മരമായിപ്പടര്‍ന്ന
കിനാവള്ളികളെ
മര്‍മ്മത്ത്‌ വിരലമര്‍ത്തി നിഗ്രഹിക്കുവാന്‍
ഞൊടിയിടമതിയെന്ന ബോധ്യം
മറ്റു നമ്പരുകളിലേക്കുള്ള
തള്ളവിരലിന്റെ
ദ്രുതചലനമൊന്നുകൊണ്ടുമാത്രമാണ്‌
അതിജീവിച്ചത്‌.

-----ആര്‍ദ്രന്‍---------