28.12.09

പ്രണയപുഷ്പം

തലയില്‍ച്ചൂടി
ഒറ്റ ദിവസം കൊണ്ട്‌
കരിച്ചുകളഞ്ഞ
ആ പൂവിനെപ്പറ്റി
നിനക്ക്‌
ഒരു ചുക്കുമറിയില്ല

പണ്ടെപ്പൊഴോ
ബൈബ്‌ള്‍ വായിച്ചപ്പോള്‍
സമ്മാനമായിക്കിട്ടിയ
പൂമൊട്ടായിരുന്നു അത്‌.
തലയിണക്കടിയില്‍
ആയിരത്തണ്ടുകള്‍ അടയിരുന്നാണ്‌
അതൊന്ന്‌
വിരിയിച്ചെടുത്തത്‌.

ഇതളിതളായി
അതു വിടര്‍ന്നു നിന്നപ്പോഴാണ്‌
ഇലകള്‍
പച്ചനിറമാര്‍ന്ന്-
സൂര്യനോട്‌ വിലപേശിയത്‌.
തണ്ടെല്ല് നിവര്‍ന്നു നിന്നത്‌.
വേരുകള്‍
ആഴങ്ങള്‍ പരതിയത്‌.

ഈപ്പോള്‍
വണ്ടത്താന്‍ കൈയ്യേറി
ബാക്കി വന്ന മധുരം
തുലാമഴയില്‍ കളഞ്ഞ്‌
ഇതളുകള്‍ നിറമറ്റു നില്‍ക്കുമ്പോള്‍
മരുഭൂമിയില്‍ത്തൊട്ട വേരുകള്‍
പിന്‍ വാങ്ങാനാവാതെ
പൊടിഞ്ഞമരുന്നതും
നിനക്കറിയില്ല

ജീവിതം

നല്ല തൂവെള്ള
മേനിക്കടലാസായിരുന്നു

കടും വര്‍ണ്ണത്തിലുള്ള
മഷികളായിരുന്നു

എഴുത്തുബ്രഷുകളും
പേനകളും നന്നായിരുന്നു

ഇഷ്ടത്തോടും
പ്രതീക്ഷകളോടും കൂടിയാണ്‌
തുടങ്ങിയതും.

ഇടയ്ക്ക്‌
ആരും വന്ന് കൈ തെറ്റിച്ചില്ല
കാറ്റടിച്ച്‌ മെയ്‌ വിറച്ചില്ല.
മഴ നനഞ്ഞില്ല
ചെളി തെറിച്ചുമില്ല

എന്നിട്ടും വര്‍ച്ചതൊക്കെ
അലങ്കോലകായിപ്പോയി.

ഇനി
ഇതൊക്കെ മായ്ച്‌
പുതുക്കി വരയ്ക്കാനാകുമോ