28.12.09

പ്രണയപുഷ്പം

തലയില്‍ച്ചൂടി
ഒറ്റ ദിവസം കൊണ്ട്‌
കരിച്ചുകളഞ്ഞ
ആ പൂവിനെപ്പറ്റി
നിനക്ക്‌
ഒരു ചുക്കുമറിയില്ല

പണ്ടെപ്പൊഴോ
ബൈബ്‌ള്‍ വായിച്ചപ്പോള്‍
സമ്മാനമായിക്കിട്ടിയ
പൂമൊട്ടായിരുന്നു അത്‌.
തലയിണക്കടിയില്‍
ആയിരത്തണ്ടുകള്‍ അടയിരുന്നാണ്‌
അതൊന്ന്‌
വിരിയിച്ചെടുത്തത്‌.

ഇതളിതളായി
അതു വിടര്‍ന്നു നിന്നപ്പോഴാണ്‌
ഇലകള്‍
പച്ചനിറമാര്‍ന്ന്-
സൂര്യനോട്‌ വിലപേശിയത്‌.
തണ്ടെല്ല് നിവര്‍ന്നു നിന്നത്‌.
വേരുകള്‍
ആഴങ്ങള്‍ പരതിയത്‌.

ഈപ്പോള്‍
വണ്ടത്താന്‍ കൈയ്യേറി
ബാക്കി വന്ന മധുരം
തുലാമഴയില്‍ കളഞ്ഞ്‌
ഇതളുകള്‍ നിറമറ്റു നില്‍ക്കുമ്പോള്‍
മരുഭൂമിയില്‍ത്തൊട്ട വേരുകള്‍
പിന്‍ വാങ്ങാനാവാതെ
പൊടിഞ്ഞമരുന്നതും
നിനക്കറിയില്ല

ജീവിതം

നല്ല തൂവെള്ള
മേനിക്കടലാസായിരുന്നു

കടും വര്‍ണ്ണത്തിലുള്ള
മഷികളായിരുന്നു

എഴുത്തുബ്രഷുകളും
പേനകളും നന്നായിരുന്നു

ഇഷ്ടത്തോടും
പ്രതീക്ഷകളോടും കൂടിയാണ്‌
തുടങ്ങിയതും.

ഇടയ്ക്ക്‌
ആരും വന്ന് കൈ തെറ്റിച്ചില്ല
കാറ്റടിച്ച്‌ മെയ്‌ വിറച്ചില്ല.
മഴ നനഞ്ഞില്ല
ചെളി തെറിച്ചുമില്ല

എന്നിട്ടും വര്‍ച്ചതൊക്കെ
അലങ്കോലകായിപ്പോയി.

ഇനി
ഇതൊക്കെ മായ്ച്‌
പുതുക്കി വരയ്ക്കാനാകുമോ

17.11.09

ദൂ…….രം

മറവിയില്‍നിന്ന്
കവിതയിലേക്കുള്ള ദൂരത്തില്‍
ഭ്രാന്തിന്റെ വിത്തുകളുണ്ടായിരുന്നു
ചരടറ്റ പട്ടത്തിന്‌ വഴികാട്ടിയത്‌
അലഞ്ഞുതിരിയുന്ന
ഒരു പമ്പരം

കൊതിപ്പിക്കാന്‍
അവസാനിക്കാത്ത വഴികള്‍
അതിരുകളില്ലാത്ത ആകാശം
ആഴമറിയാത്ത കടല്‍
എങ്ങോട്ടും
സൗജന്യയാത്ര വഗ്ദാനം ചെയ്ത്‌
കാറ്റ്‌

ഉന്മാദത്തില്‍നിന്ന്
കടലാസിലേക്കു ഭ്രമണം ചെയ്യാന്‍
നിറങ്ങളണിഞ്ഞെത്തിയ കിളികള്‍,
ചിത്രശലഭങ്ങള്‍

സുറുമയെഴുതിയ ജലാശയങ്ങളില്‍
ഇലയനക്കത്തില്‍ പുറത്തേക്കു തുളുമ്പിയ
നിലാവിനൊപ്പം
മെല്ലെ തുഴഞ്ഞപ്പോള്‍
ആവലാതിപ്പെട്ടിയുടെ തക്കോല്‍
ആഴങ്ങളിലുറഞ്ഞുപോയി
വീട്ടിലേക്കുള്ള വഴിയും
കണക്കുപുസ്തകവും
കടത്തിണ്ണയിലെ നയതന്ത്രരേഖകളും
വിരുന്നുമേശയിലെ
മാനേജുമന്റ്‌ പുഞ്ചിരിയും
അതിനകത്തായിരുന്നു

എന്തും തുറക്കാമെന്ന
തുരുമ്പിച്ച താക്കോലുമായി
ഗണിതച്ചിഹ്നങ്ങള്‍ വാരിയെടുത്ത്‌
പുഞ്ചിരിയുടെ പഠിതവൃത്തിയില്‍ പൊതിഞ്ഞ്‌
കടക്കെണിയില്‍
കാലും തലയും വെച്ച്‌
വീട്ടിലെക്കുള്ള വഴി തേടിയപ്പോള്‍
മുന്നില്‍
ആറിത്തണുത്ത
ഒരു നിഴല്‍ മാത്രം

തിരിച്ചു നടന്നപ്പോള്‍
കാറ്റ്‌ വാഗ്ദാനം മറന്നു
'ഇത്രയേയുള്ളൂ' വെന്ന്
കടല്‍
ആഴം തലയിലെടുത്തു നിന്നു
ഇലയനക്കത്തില്‍ ഒന്നും തുളുമ്പിയില്ല
കിളികളും ശലഭങ്ങളും
സുറുമ മങ്ങിയ കുളക്കരയില്‍
ഫോസിലുകളായി

അവസാനിക്കാത്ത വഴികള്‍ക്കും
അതിരുകളില്ലാത്ത ആകാശത്തിനുമിടയില്‍
പമ്പരം മാത്രം
'നൂലു പൊട്ടിയവരേ, ഇതിലേ ഇതിലേ'യെന്ന്
ഹൃദയം തുറന്ന്
പാടിക്കൊണ്ടേയിരുന്നു

27.3.09

പേടി

ഞങ്ങളുടെ നാട്ടില്‍
മുസ്ലീങ്ങള്‍ ഉണ്ടായിരുന്നില്ല;
അബൂബക്കറും ആയിഷത്താത്തയുമേ
ഉണ്ടായിരുന്നുള്ളൂ.
ഹിന്ദുക്കളും ഉണ്ടായിരുന്നില്ല;
കൃഷ്ണന്‍ കുട്ടിയും വാസന്തിച്ചേച്ചിയുമേ ഉണ്ടായിരുന്നുള്ളൂ.

പള്ളിപ്പടിയിലെ ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ട
"അമുസ്ലിം" ഏന്ന നിഷേധസ്വരത്തില്‍ നിന്നാണ്‌
മുസ്ലിം ഇറങ്ങിവരുന്നത്‌.
അതിന്റെ തലേന്നോ പിറ്റേന്നോ
കാവില്‍പ്പതിഞ്ഞ
"അഹിന്ദു"വില്‍നിന്നാണ്‌
ഹിന്ദു ഇറങ്ങിവരുന്നത്‌.

പള്ളികളും കാവുകളും
പണ്ടേയുള്ളതാണ്‌
മുട്ടുകളും നേര്‍ച്ചകളും
എല്ലാവര്‍ക്കുമുള്ളതാണ്‌.
പാമ്പിനു കാവ്‌,
സൂക്കേടിനു പള്ളി എന്നാണു കണക്ക്‌.

ഉത്സവങ്ങള്‍
എല്ലാ കലണ്ടറിലും നേരത്തെ വരച്ചിടുന്നതാണ്‌.
കൃഷ്ണന്‍ കുട്ടിയും അബൂബക്കറും
പരസ്പരമൊന്ന് വെച്ചുമാറും
അതിനപ്പുറം,
ആള്‍ക്കൂട്ടം
കച്ചവടക്കാര്‍
നാടകുത്തുകാര്‍
പോലീസുകാര്‍
ഒക്കെ ഒന്നുതന്നെ


ഇപ്പോള്‍
ഹിന്ദുവും മുസ്ലിമും വന്നതിനു ശേഷം
ആഘോഷങ്ങള്‍ക്കൊപ്പം
പേടിയുടെ വെള്ളിടിയുണ്ട്‌.

നിലാവിനു കട്ടികുറഞ്ഞ്‌
പതുക്കെ
പരക്കുന്ന ഇരുട്ട്‌
എന്തിനാണാവോ?