18.9.10

എഴുതുന്നതെന്തെന്നാല്‍

മധുരവും മിനുസവും
കുറവാണെന്ന്
കവിത വായിച്ചവരൊക്കെ
മനസ്സു കോട്ടുന്നു.

കവിതയില്‍
വാക്കുകള്‍ വരേണ്ടത്‌
ഹൃദയത്തില്‍ നിന്നാണത്രെ.

പാടത്തും പറമ്പത്തും നടന്ന്,
വരമ്പത്തും ഇടവഴിയിലും തിരഞ്ഞ്‌
വാക്കുകള്‍ നിറച്ചിരുന്നു, ഹൃദയത്തില്‍.

സ്കൂളില്‍ച്ചെന്നപ്പോള്‍
ടീച്ചറതൊക്കെയും
തിരിച്ചുകിട്ടാത്തവണ്ണം
തൂത്തെറിഞ്ഞു കളഞ്ഞു
പൊന്താത്ത കുറെ വാക്കുകള്‍
തുമ്പിക്കാലില്‍ ചേര്‍ത്തുംതന്നു

ആരും കാണാതെ കരയാനും
മനസ്സറിഞ്ഞ്‌ ചീത്ത പറയാനുമല്ലാതെ
ഇനിയൊന്നും ഹൃദയത്തിലില്ല

പിന്നെ,
തലച്ചോറുകൊണ്ടെങ്കില്‍ തലച്ചോറുകൊണ്ട്‌,
എഴുതാതിരിക്കാന്‍ എനിക്കാവില്ല.