ഞങ്ങളുടെ നാട്ടില്‍
മുസ്ലീങ്ങള്‍ ഉണ്ടായിരുന്നില്ല;
അബൂബക്കറും ആയിഷത്താത്തയുമേ
ഉണ്ടായിരുന്നുള്ളൂ.
ഹിന്ദുക്കളും ഉണ്ടായിരുന്നില്ല;
കൃഷ്ണന്‍ കുട്ടിയും വാസന്തിച്ചേച്ചിയുമേ ഉണ്ടായിരുന്നുള്ളൂ.
പള്ളിപ്പടിയിലെ ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ട
"അമുസ്ലിം" ഏന്ന നിഷേധസ്വരത്തില്‍ നിന്നാണ്
മുസ്ലിം ഇറങ്ങിവരുന്നത്.
അതിന്റെ തലേന്നോ പിറ്റേന്നോ
കാവില്‍പ്പതിഞ്ഞ
"അഹിന്ദു"വില്‍നിന്നാണ്
ഹിന്ദു ഇറങ്ങിവരുന്നത്.
പള്ളികളും കാവുകളും
പണ്ടേയുള്ളതാണ്
മുട്ടുകളും നേര്‍ച്ചകളും
എല്ലാവര്‍ക്കുമുള്ളതാണ്.
പാമ്പിനു കാവ്,
സൂക്കേടിനു പള്ളി എന്നാണു കണക്ക്.
ഉത്സവങ്ങള്‍
എല്ലാ കലണ്ടറിലും നേരത്തെ വരച്ചിടുന്നതാണ്.
കൃഷ്ണന്‍ കുട്ടിയും അബൂബക്കറും
പരസ്പരമൊന്ന് വെച്ചുമാറും
അതിനപ്പുറം,
ആള്‍ക്കൂട്ടം
കച്ചവടക്കാര്‍
നാടകുത്തുകാര്‍
പോലീസുകാര്‍
ഒക്കെ ഒന്നുതന്നെ
ഇപ്പോള്‍
ഹിന്ദുവും മുസ്ലിമും വന്നതിനു ശേഷം
ആഘോഷങ്ങള്‍ക്കൊപ്പം
പേടിയുടെ വെള്ളിടിയുണ്ട്.
നിലാവിനു കട്ടികുറഞ്ഞ്
പതുക്കെ
പരക്കുന്ന ഇരുട്ട്
എന്തിനാണാവോ?